മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കലാസാംസ്‌കാരിക രംഗത്തും രാഷ്ട്രീയ രംഗത്തും കനത്ത നഷ്ടമാണ് ഇന്നസെന്‍റിന്‍റെ വിയോഗം തീര്‍ത്തതെന്ന് മുഖ്യമന്ത്രി. ഇന്നസെന്‍റിന്‍റെ ഇരിങ്ങാലക്കുടയിലെ വസതിയില്‍ നേരിട്ടെത്തി അദ്ദേഹത്തിന്‍റെ ആദരാഞ്‌ജലി അര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഇന്നസെന്‍റിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്-
‘സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്‍റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതു പ്രവർത്തകനുമായിരുന്നു ഇന്നസെന്‍റ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്‌ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.
എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്‍റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാർഥി ആയതും വിജയിച്ച ശേഷം പാർലമെന്‍റിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്‍റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽ തന്നെ തളർന്നു പോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടു പോയി.
ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്‍റ് പറയുമായിരുന്നു. ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്‍റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.
നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്‍റിന്‍റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്‌ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.’ -മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.